Saturday, July 11, 2009

ഹൈടെക്‌.

മൊബൈലിലെ മ്യുസിക് അലാറം കേട്ടാണുണര്‍ന്നത്.ആ മ്യൂസിക് കേട്ടാല്‍ വീണ്ടും ഉറങ്ങാന്‍ തോന്നും.വേറൊരു പാട്ടായിരുന്നു ഈയിടെയാണ് മാറ്റിയത്. സമയം രാവിലെ 5 മണി.ഒരു ദിവസം ആരംഭിക്കുകയാണ്.പെട്ടെന്നു ബാത്ത് റൂമില്‍ പോയി പ്രഭാത കൃത്യങ്ങള്‍ കഴിച്ചു ,പ്രാര്‍ത്ഥനയും
കഴിഞ്ഞ് നേരെ ലാപ് ടോപിന്റെ മുന്നിലേക്ക്.8 മണി വരെ നെറ്റ് ഫ്രീയാണ്.അത്യാവശ്യം മെയില്‍ ചെക്കിങ്ങും വേണ്ട ഡൌണ്‍ലോഡിങ്ങും ചെയ്യാന്‍ പറ്റിയ സമയം. അതിന്നിടയില്‍ ഒരു കാലി ചായയുമുണ്ടാക്കാം,അതിനൊന്നും ആരെയും ബുദ്ധിമുട്ടിക്കേണ്ട. അല്ലെങ്കില്‍ തന്നെ രാവിലെ തന്നെ ഇതിന്നു മുമ്പിലിരിക്കുന്നത് ആര്‍ക്കും അത്ര ഇഷ്ടമുള്ള കാര്യമല്ല. കമ്യൂണിറ്റി സൈറ്റുകളിലെ ഫ്രന്റ്സിന്റെ കമന്റുകള്‍ക്കൊക്കെ മറുപടി കൊടുക്കണം.പ്രൊഫൈലിലെ ഡീറ്റയിത്സിലെ വയസ്സിന്റെ കോളം ഇതുവരെയും ഹൈഡായിരുന്നു. ഇനി പറയാതിരിക്കാന്‍ വയ്യ. 60 കഴിഞ്ഞു. ഇപ്പോ അതും ഒരു ക്രെഡിറ്റായി തോന്നുന്നു. ഗൂഗിളില്‍ മരുമകന്‍ ഓണ്‍ലൈനാണ്.ദുബായിയില്‍.എന്താണാവൊ ഇത്ര നേരത്തെ?.ഒന്നു കാളടിച്ചു നോക്കി.”ഒന്നുമില്ല,ഞാനൊരു ചായയിട്ട് വെറുതെ ഒന്നു ഓണാക്കിയതാ”.സുഖ വിവരങ്ങള്‍ തിരക്കി.“ആളിവിടെയുണ്ട്,നല്ല ഉറക്കമാ ഇന്നു വെള്ളിയാഴ്ചയല്ലെ?”. ഇളയ മകനെപ്പറ്റിയാ. അവന്‍ അബുദാബിയില്‍ നിന്ന് ഇന്നലെ വന്നതാണത്രെ. ഓണ്‍ലൈന്‍ പത്രങ്ങളുടെ തലക്കെട്ടുകള്‍ ഒന്നോടിച്ചു നോക്കി. അല്ലെങ്കിലും നമ്മളറിയാത്ത വല്ല സംഭവങ്ങളും പത്രത്തിലുണ്ടാവുമോ?.പത്രക്കാരന്‍ സൈക്കിളില്‍ വരുമ്പോഴേക്കും ന്യൂസൊക്കെ പഴയതായി! പുറത്തു ബൈക്കിന്റെ ശബ്ദം കേട്ട് വാതില്‍ തുറന്നു. ചെറിയ അമ്മാവനാണ്. എന്നു പറഞ്ഞാല്‍ ഒരു വയസ്സിനു മൂത്തത്. ”ഞാനാ ഇന്‍വിറ്റേഷന്‍ കാര്‍ഡൊന്നു സ്കാന്‍ ചെയ്യാന്‍ വന്നതാ”. മൂപ്പരുടെ മകന്റെ കല്യാണമാ അടുത്ത മാസം. അവിടെ സ്കാനറില്ല. ”ഈ ഫ്ലാഷ് ഡ്രൈവിലിട്ടാമതി” ഞാനയച്ചോളാം. അവിടെയും ബ്രോഡ് ബാന്റാ. “മോന്‍ വരുന്നതിന്നു മുമ്പ് കാര്‍ഡിന്റെ കോപി അയച്ചാല്‍ അത്യാവശ്യം ആള്‍ക്കാരെ അവനും ക്ഷണിച്ചോളും”. ഈയിടെ ഒരു ഓര്‍ക്കൂട്ട് കല്യാണം നടത്തി ആശ്വാസത്തിലിരുക്കുന്ന എന്നോടാണ് മൂപ്പരുടെ വിശദീകരണം. രണ്ടാമത്തെ മോനു പെണ്ണന്വേഷിച്ച് നടക്കേണ്ടി വന്നില്ല. അത് ഗൂഗിള്‍ കമ്പനിക്കാര്‍ നടത്തി തന്നു!,ഓര്‍ക്കൂട്ട് മുഖേന. എന്റെ ചിന്തകള്‍ കുറെ പുറകോട്ട് പോകുന്നു.
..........................................................................................................................
തൊട്ടപ്പുറത്തെ ബന്ധു വീട്ടില്‍ ഗ്രാമഫോണ്‍ കേള്‍ക്കാന്‍ പോകും,ചെറുപ്പത്തില്‍. അവിടത്തെ എളാപ്പാക്ക് കുട്ടികളില്ല. ഞാന്‍ ചെന്നാല്‍ മൂപ്പര്‍ ഗ്രാമഫോണിന്റെ ചാവി കുറെ തിരിച്ച് ഒരു റിക്കാര്‍ഡ് വെച്ചു തരും. ”മാനെന്നും വിളിക്കില്ല മയിലെന്നും വിളിക്കില്ല”. അല്ലെങ്കില്‍ "കുയിലിനെ തേടി" അന്നൊന്നും അതൊക്കെ നീലക്കുയിലിലെ പാട്ടാണെന്നോ,എഴുതിയത് ഭാസ്കരന്‍ മാഷാണെന്നോ അറിയാനുള്ള പ്രായമായിട്ടില്ലായിരുന്നു. പിന്നെ കുറെ കഴിഞ്ഞു ഉപ്പാന്റെ കൂടെ ചന്ത ദിവസം ടൌണില്‍ പോകുമ്പോള്‍ ഹോട്ടലില്‍ നിന്നു ചായ കുടിക്കുമ്പോല്‍ റേഡിയോ കേള്‍ക്കും . കുറെ കാലം കഴിഞ്ഞപ്പോള്‍പഞ്ചായത്താഫീസില്‍ റേഡിയോ വന്നു. വൈകുന്നേരം 7 മണിക്കു ശേഷം ചലചിത്ര ഗാനങ്ങള്‍ കേള്‍ക്കാന്‍ പോകും. കോളേജില്‍ പഠിക്കുന്ന കാലത്താണ് ടേപ്പു റിക്കാര്‍ഡര്‍ കണ്ടത്. എന്തെങ്കിലും പരിപാടികള്‍ ഉണ്ടാകുമ്പോള്‍ അത് റിക്കാഡ് ചെയ്യുന്നത് കാണാം. രണ്ട് വലിയ ചക്രങ്ങള്‍ തിരിഞ്ഞു കൊണ്ടിരിക്കും.
ഹോസ്റ്റലില്‍ രാത്രിമെസ്സിന്റെ സമയത്ത് റേഡിയോ സിലോണില്‍ “ബിനാക്ക ഗീത് മാലാ”കേള്‍ക്കാന്‍ എന്ത് രസമായിരുന്നു. ഗള്‍ഫുകാരാണ് പുതിയ സാധനങ്ങള്‍ പരിചയപ്പെടുത്താന്‍ തുടങ്ങിയത്.ആദ്യം കാസറ്റ് റിക്കാര്‍ഡര്‍. പിന്നെ ഓരോന്നായി വരാന്‍ തുടങ്ങി. ഒരിക്കല്‍ പത്രത്തില്‍ ഒരു ന്യൂസ് കണ്ടു. ടീവിയില്‍ കാസറ്റിട്ടു പടം കാണാന്‍ പറ്റുന്ന യന്ത്രം എറണാകുളത്ത് ഒരു കമ്പനി വിതരണം ആരംഭിക്കുന്നു. അവര്‍ക്കൊരു കത്തയച്ചു പൂര്‍ണ്ണവിവരം തരാന്‍. മറുപടി വന്നു. ഒരിന്‍ലാന്റില്‍ റ്റൈപ്പു ചെയ്ത്. എല്ലാം കൂടി ഏകദേശം 1 ലക്ഷം രൂപയാകും. ടിവിയും വീ.സി.ആറും വേണം . കാസറ്റിനു തന്നെ 500 രൂപയോളം വരും. ഹിറ്റാച്ചി കമ്പനിയുടെ സഹകരണത്തോടെ വെസ്റ്റണ്‍ എന്നൊരു
കമ്പനിയാണ് ഇറക്കുന്നത്. ഇക്കാര്യം ഓഫീസില്‍ വെടി പറയുന്ന കൂട്ടത്തില്‍ തട്ടി വിട്ടു. അന്നൊക്കെ ടെക്നിക്കല്‍ “ബഡായി“ എന്റെ കുത്തകയായിരുന്നു. ജനം മൂക്കത്തു വിരല്‍ വെച്ചു. അധിക നാള്‍ കഴിഞ്ഞില്ല. സ്നേഹിതനും സഹപ്രവര്‍ത്തകനുമായ രാമേട്ടന്‍ പറഞ്ഞു:-“നീയന്നു
പറഞ്ഞ സാധനം സബ്ക ഹോട്ടലില്‍ കണ്ടു”. ഒട്ടും വൈകിക്കാതെ ഓഫീസു കഴിഞ്ഞയുടനെ അദ്ദേഹത്തിന്റെ കൂടെ ബസ്സില്‍ ചുറ്റിത്തിരിഞ്ഞു മേല്‍പറഞ്ഞ ഹോട്ടലില്‍ പോയി. വീട്ടിലെത്താന്‍ വൈകും എന്നാലും. പഴം പൊരിക്കും ചായക്കും ഓഡര്‍ കൊടുത്തു. കൌണ്ടറില്‍ തന്നെ അല്‍ഭുത യന്ത്രം സ്ഥാപിച്ചിരിക്കുന്നു. എല്ലാവര്‍ക്കും കാണത്തക്ക രീതിയില്‍. ”കുട്ടിക്കുപ്പായം”ഓടിക്കൊണ്ടിരിക്കുന്നു. രംഗത്ത് ബഹദൂറാണ്. ചായ കഴിയുവോളം അത്
കണ്ടു.
.......................................................
മകളും മകനും തമ്മിലുള്ള സംഭാഷണം കേട്ടാണ് ചിന്തയില്‍ നിന്നുണര്‍ന്നത്.”നിന്റെയടുത്ത് പുതിയ പാട്ടുണ്ടോ?”. അവള്‍ ബ്ലൂടൂത്തും ഓണാക്കി അവന്റെ ഹാന്റ് സെറ്റും പിടിച്ച് നില്‍ക്കുന്നു. പേരക്കുട്ടികള്‍ മൊബൈലിന്നു വേണ്ടി വാശി പിടിച്ചു നില്‍ക്കുന്നു,ഗെയിം കളിക്കാന്‍. കാലം പോയ പോക്കേ!. മുറ്റത്ത് നാളികേരം ഉണക്കാനിടുമ്പോള്‍ കാക്കയെ ഓടിക്കാന്‍ വീഡിയോ കാസറ്റിന്റെ റിബ്ബണാണ് വലിച്ച് കെട്ടുന്നത്. ഇനി എന്തൊക്കെ കാണാനിരിക്കുന്നു?.

Thursday, July 9, 2009

ആട്ടു മാംസം.


പിതാവിന്റെ ശിക്കാറിലുള്ള താല്പര്യം കൊണ്ട് ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ പല വിധ വെടി ഇറച്ചികളും വീട്ടില്‍ പാകം ചെയ്യാറുണ്ടായിരുന്നതിനാല്‍ ചിലതൊക്കെ അതിന്റെ രുചിയനുസരിച്ച് താല്പര്യത്തോടെ കഴിച്ചിരുന്നു. പിന്നെ കോഴിയും ആടും കഴിച്ചിരുന്നു.പോത്തും മൂരിയുമൊന്നും ഇഷ്ടമായിരുന്നില്ല.ആട്ടിറച്ചിക്ക് നല്ല ശുദ്ധ മലയാളത്തില്‍ “ആട്ടു മാംസം”എന്നു തന്നെ പറയാനും ശീലിച്ചിരിന്നു.
അങ്ങിനെയിരിക്കെ ഒരു ദിവസം ഉമ്മാമ്മ[പിതാവിന്റെ ചിറ്റമ്മ] തറവാട്ടില്‍ നിന്ന് വീട്ടില്‍ വന്ന് തിരിച്ചു പോകുമ്പോള്‍ എന്നെയും ക്ഷണിച്ചു.വളരെ അടുത്തു തന്നെയാണ് വീട്.വിരുന്നു പോകുന്നതിഷ്ടമാണ് പക്ഷെ രാത്രി ഉറങ്ങുന്നത് ഉപ്പാന്റെ കൂടെ തന്നെ വേണം.അത് നിര്‍ബന്ധമാണ്.ഒറ്റ മകനായതു കൊണ്ടുള്ള ഒരു അവകാശം കൂടിയാണത്.ഉപ്പാന്റെയും ഉമ്മാന്റെയും നടുക്കു വേണം എനിക്കുറങ്ങാന്‍. പക്ഷെ എപ്പോഴും രാവിലെ എണീക്കുമ്പോള്‍ ഞാന്‍ ഒരു സൈഡിലായിരിക്കും! ഇതെന്തു മറിമായം? [അന്നൊക്കെ അങ്ങിനെ ആശ്ചര്യപ്പെട്ടിരുന്നു].
തറവാട്ടില്‍ ചെന്ന് കുറച്ചു നേരം എളാപ്പ [എന്നേക്കാള്‍ ഒരു വയസ്സിനു മൂത്തതാണ്] യുടെ കൂടെ കളിച്ചു രാത്രിയായി. ഊണിന്നു അത്രയധികം വിഭവങ്ങളൊന്നും അക്കാലത്ത് ഉണ്ടായിരുന്നില്ല. ഒരു കറിയും പിന്നെ എന്തെങ്കിലും ഒരു കൂട്ടാനും. അത് മീനോ ഇറച്ചിയോ ആയിരിക്കും. അന്ന് ഒരു വലിയ പാത്രത്തില്‍ ഇറച്ചി കൊണ്ട് വന്നു വെച്ചിരുന്നു. അതെന്ത് ഇറച്ചിയാണെന്ന് എളാപ്പക്കുട്ടിയോട് ചോദിച്ചു. ആടാണെന്നു ഉത്തരം കിട്ടി.
നല്ലവണ്ണം വാരി വലിച്ച് ശാപ്പിടാന്‍ തുടങ്ങി. അധികം കഴിക്കാന്‍ പറ്റിയില്ല,അതിന്നു മുമ്പ് ഉപ്പ എന്നെ തിരക്കി വന്നു.മൂപ്പര്‍ കണ്ട കാഴ്ച ഞാന്‍ ഇറച്ചി നന്നായി തട്ടുന്നതാണ്.
”ഇതെന്താടാ നീ തിന്നുന്നത്?” ഉപ്പാന്റെ ചോദ്യം.
“ആട്ടു മാംസം” എന്റെ മറുപടി. മൂപ്പര്‍ക്കു കാര്യം മനസ്സിലായി.അന്നൊന്നും അത്ര വലിയ പാത്രത്തില്‍ ആട്ടിറച്ചി കൊണ്ട് വെക്കില്ല.ഇത് അസ്സല്‍ മൂരിക്കുട്ടനാണ്.
“മതി കഴിച്ചത്,നമുക്കു പോകാം” എന്നും പറഞ്ഞു ഉപ്പ എന്നെയും കൂട്ടി വീട്ടിലേക്ക് നടന്നു.
ഊണ് കഴിഞ്ഞതിനാല്‍ ചെന്നപാടെ ഉറങ്ങാനും കിടന്നു.
അന്ന് രാത്രി മുഴുവന്‍ ചര്‍ദ്ദിയോട് ചര്‍ദ്ദി.ബെഡ്ഡിലും ഉപ്പാന്റെ ശരീരത്തിലുമെല്ലാം ചര്‍ദ്ദില്‍.എങ്ങിനെയോ നേരം വെളുപ്പിച്ചു.
.................................
അതില്‍ പിന്നെ ആട് പോയിട്ട് കോഴി പോലും കഴിക്കാതായി.എന്നാലും മത്സ്യം കഴിക്കും.
ഏതെങ്കിലും കല്യാണത്തിനു പോയാല്‍ വെറും ചോറും കുമ്പളങ്ങാക്കറിയും കഴിക്കും. എത്ര വലിയ കല്യാണത്തിനും നമ്മുടെ മെനു അതായിരിക്കും.ഇന്നത്തെ പോലെ പല വിധ വിഭവങ്ങളൊന്നും അന്ന് ആരും ഒരുക്കാറുണ്ടായിരുന്നില്ല. മത്സ്യമൊന്നും ഇന്നത്തെപ്പോലെ ആരും തരില്ല. ഇറച്ചി കഴിക്കുന്നവര്‍ക്ക് ബിരിയാണിയോ നെയ്ച്ചോറോ കഴിക്കാം . പിന്നെ കോഴിയോ ആടോ പൊരിച്ചതും. വെറും ചോറു തന്നെ ബന്ധു വീട്ടിലാണെങ്കില്‍ ഉമ്മ ആദ്യം ഏര്‍പ്പാടാക്കും. അധികവും പന്തലില്‍ പോകാതെ അകത്തെവിടെയെങ്കിലും ഒരുക്കിത്തരും. അതായിരുന്നു പതിവ്. പലരും അന്നൊക്കെ എന്നെ ”കുമ്പളങ്ങ”എന്നും പറഞ്ഞ് കളിയാക്കും.
പിന്നെ കോളേജില്‍ ചേര്‍ന്നപ്പോള്‍ ഒരു പ്രശ്നം. ഹോസ്റ്റലില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മട്ടനാണ്,ചപ്പാത്തിയും. അല്ലാത്തപ്പോള്‍ ഉരുളക്കിഴങ്ങ് കറിയും. ഒടുവില്‍ ഞാന്‍ കഷ്ണം ആര്‍ക്കെങ്കിലും കൊടുത്തു കറി മനമില്ലാ മനസ്സോടെ കഴിക്കാന്‍ തുടങ്ങി. ഇക്കാരണത്താല്‍ ധാരാളം കൂട്ടുകാരെ കിട്ടിയിരുന്നു. കഷ്ണത്തിനു നല്ല ഡിമന്റായിരുന്നു.
അടുത്ത വര്‍ഷം മുതല്‍ ഹോസ്റ്റലില്‍ താമസം നിര്‍ത്തി, ലോഡ്ജില്‍ സെല്‍ഫു കുക്കിങ്ങാക്കി.
അങ്ങിനെ ഇറച്ചിയൊന്നും കഴിക്കാതെ മീനും ചോറും പച്ചകറിയും കഴിച്ച് ഞാന്‍ വളര്‍ന്നു വലുതായി. മക്കളും പേരക്കുട്ടികളുമായി.
ഇന്നു പിന്നെ കല്യാണത്തിനു പോയാല്‍ ഇഷ്ടമുള്ളത് തിരഞ്ഞെടുത്തു കഴിക്കാം. രോഗികള്‍ കൂടിയത് കൊണ്ട് വെജിറ്റേറിയന്‍ എല്ലായിടത്തും ലഭ്യം!. ചിലര്‍ അതൊരു ഫാഷനാക്കിയിരിക്കുന്നു. എന്നിട്ടൊരു കമന്റ്റും”ഒരു ചെയിന്‍ജ്ജിനു വെറും ചോറാ നല്ലത്” എന്ന്.
പക്ഷെ എനിക്കു എളാപ്പാനെക്കൊണ്ട് ഒരു ഗുണം കിട്ടി, ഇപ്പോള്‍ അസുഖങ്ങള്‍ കുറവാണ്. കൊളസ്ട്രോളും!